Sunday, May 1, 2011

ബാലറ്റ് പെട്ടിക്ക് കാവല്‍ നില്‍ക്കുന്നവര്‍ ദുരിതത്തില്‍

ഇരിങ്ങാലക്കുട: അവധിയും അലവന്‍സും ഇല്ലാതെയാണ് ഇത്തവണ ബാലറ്റ് പെട്ടിക്ക് പൊലീസുകാര്‍   കാവല്‍ നില്‍ക്കുന്നത്. സാധാരണ ബാലറ്റ് പെട്ടികള്‍ക്ക് കാവലിരിക്കുന്ന പൊലീസുകാര്‍ക്ക് 100 രൂപ വീതം പ്രതിദിനം ഫീഡിങ് അലവന്‍സ് നല്‍കാറുണ്ട്. എന്നാല്‍, ഇത്തവണ ഇതുവരെ ഈ അലവന്‍സ് ലഭിച്ചിട്ടില്ലെന്ന് പൊലീസുകാര്‍ പറയുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികള്‍ക്ക് കാവലിരിക്കുന്ന പൊലീസുകാര്‍ ഇതുമൂലം ദുരിതത്തിലാണ്. ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി നിയോജക മണ്ഡലങ്ങളിലെ ബാലറ്റ് പെട്ടികളാണ് ഇവിടെ രണ്ട് സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്നത്. രാമവര്‍മപുരം കെ.എ.പി ക്യാമ്പ് ,റിസര്‍ച് ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നായി 60 ഓളം പൊലീസുകാരാണ് ഇവിടെ ഉറക്കമൊഴിച്ച് കാവലിരിക്കുന്നത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരും കാവലിനുണ്ട്. വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 13 മുതല്‍ ഇവിടെ കാവലുള്ള പൊലീസുകാര്‍ക്ക് അവധിയില്ലാത്തത്മൂലം വിഷുവും ഈസ്റ്ററുമൊന്നും ആഘോഷിക്കാനുമായില്ല. നഗരത്തില്‍നിന്ന് കുറച്ച് ഉള്‍പ്രദേശത്താണ് ക്രൈസ്റ്റ് കോളജെന്നതിനാല്‍ തൊട്ടടുത്തൊന്നും ഹോട്ടലുകളില്ല. അതിനാല്‍ ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടേണ്ടി വരുന്നു.
കോളജ് കോമ്പൗണ്ടില്‍ കാന്റീന്‍ ഉണ്ടെങ്കിലും  പലപ്പോഴും ഭക്ഷണം കിട്ടാറില്ല. ഒരു ഡി.വൈ.എസ്.പിയുടെയും സി.ഐയുടെയും കീഴിലാണ് പൊലീസുകാര്‍  ഇവിടെ ഡ്യൂട്ടിചെയ്യുന്നത്. ഇവരുടെ ദുരിതം ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്.

No comments:

Post a Comment