Wednesday, May 18, 2011

മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയമാക്കി വിട്ടയച്ചു

ഖൈത്താന്‍: മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത. ഖൈത്താനില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകള്‍ക്ക് ശേഷം ഹസാവിയില്‍ ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തില്‍ ആംബുലന്‍സിലേതിന്  സമാനമായ മെഡിക്കല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും വാഹനത്തില്‍ വെച്ച് തന്നെ  വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്നുമാണ് യുവാവ് പറയുന്നത്.  ഇതേതുടര്‍ന്ന് തട്ടിക്കൊണ്ടുപോകലിന് പണം കൊള്ളയടിക്കുന്നതിന് അപ്പുറത്തുള്ള ലക്ഷ്യമുണ്ടായിരുന്നുവോയെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലക്കാരനായ യുവാവാണ് ദുരൂഹമായ തട്ടിക്കൊണ്ടുപോകലിന് ഇരയായത്. ഖുര്‍തുബയിലെ ബഖാലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഖൈത്താനിലാണ് താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് യുവാവ് പറയുന്ന വിവരം ഇപ്രകാരമാണ്. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നു മണിയോടെ കടയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാനിന് സമീപത്തുണ്ടായ രണ്ടുപേര്‍ വിളിച്ചു. അടുത്തേക്ക് ചെന്നപ്പോള്‍ പൊടുന്നനെ വാനിന്റെ സ്‌ലൈഡിംഗ് ഡോര്‍ തുറന്ന് അകത്ത് പിടിച്ചുകയറ്റി വാന്‍ പുറപ്പെട്ടു. രണ്ടു സ്വദേശികളും ഒരു ഹിന്ദി സംസാരിക്കുന്ന പാകിസ്താന്‍കാരന്‍ എന്ന് സംശയിക്കുന്ന ആളുമാണ് വണ്ടിയിലുണ്ടായിരുന്നത്.  ഫോണ്‍ പിടിച്ചുവാങ്ങി സിം കാര്‍ഡ് നശിപ്പിച്ച് പുറത്തെറിഞ്ഞു.
വാന്‍ പുറപ്പെട്ട ഉടന്‍ സിവില്‍ ഐ.ഡി ചോദിച്ചുവാങ്ങി അതില്‍ നിന്ന് ബ്ലഡ് ഗ്രൂപ്പ് മനസ്സിലാക്കി. അവര്‍ തമ്മിലുള്ള സംസാരത്തില്‍ നിന്ന് തന്റെ ബ്ലഡ് ഗ്രൂപ്പ് സംബന്ധിച്ചാണ് സംസാരമെന്ന് മനസ്സിലായി. ഇതോടെ പേടിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നുമില്ല, ഒരു ടെസ്റ്റ്  നടത്തുക മാത്രമാണെന്നാണ് ഹിന്ദി സംസാരിക്കുന്ന ആള്‍ പറഞ്ഞത്. വാനിലുള്ളില്‍ ആംബുലന്‍സിലും മറ്റുമുള്ളതിന് സമാനമായ സംവിധാനങ്ങളും ഉപകരണങ്ങളുമൊക്കെ ഉണ്ടായിരുന്നു. കരയാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദിസംസാരിക്കുന്നയാള്‍ ക്ലീനക്‌സില്‍ ക്ലോറഫോം ചേര്‍ത്ത് മണപ്പിച്ച് മയക്കുകയായിരുന്നു. പിന്നീട് ബോധം തെളിയുമ്പോള്‍ വാഹനം ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു.
കുപ്പായത്തിന്റെ ബട്ടന്‍സ് ഒക്കെ അഴിച്ചിട്ട നിലയിലായിരുന്നതിനാല്‍, മയങ്ങിക്കിടന്നപ്പോള്‍ എന്തൊക്കെയോ പരിശോധനകള്‍ നടത്തിയതായി ബോധ്യമായി. സംഘത്തിലുണ്ടായിരുന്നവര്‍ രണ്ടുപേര്‍ ഡോക്ടര്‍മാരോ മറ്റോ ആണെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായത്. ഒടുവില്‍ രാത്രി 12 മണിയോടെ ഹസാവിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയാണ് ചെയ്തത്. നടന്നകാര്യങ്ങളൊന്നും ആരോടും പറയരുതെന്നും പറഞ്ഞാല്‍, വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇറക്കിവിട്ടതെന്ന് യുവാവ് പറയുന്നു. ഹസാവിയിലെ ഒരു ബഖാലക്കാരന്റെ സഹായത്തോടെയാണ് കൂടെ ജോലി ചെയ്യുന്നവരെ വിവരം അറിയിച്ച് റൂമിലേക്ക് മടങ്ങിയത്.
തട്ടിക്കൊണ്ടുപോകലിന് ഇരയായ യുവാവ് ഒന്നര മാസം മുമ്പ് മാത്രമാണ് കുവൈത്തിലെത്തിയത്. നടന്ന സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. പണമോ, ഫോണോ തട്ടിയെടുക്കാന്‍ സംഘം ശ്രമിച്ചില്ല എന്നതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ ലക്ഷ്യം കവര്‍ച്ചയല്ലെന്ന് വ്യക്തമാണ്.  ബ്ലഡ് ഗ്രൂപ്പ് പരിശോധിച്ചതും വാഹനത്തില്‍ ഒരുക്കിയിരുന്ന മെഡിക്കല്‍ പരിശോധനാ സൗകര്യങ്ങളും നല്‍കുന്ന സൂചന അനുസരിച്ച് വൃക്ക തട്ടിയെടുക്കാനുള്ള ശ്രമം  വല്ലതുമാണോയെന്ന സംശയമാണ് ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യകേസാണിത് എന്നതിനാല്‍ സംഭവത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹത നീക്കാനായിട്ടില്ല. ഖാദിം വിസ ആയതിനാല്‍ നിയമനടപടിയുടെ നൂലാമാലകള്‍ ഭയന്ന്  പൊലീസില്‍ പരാതിപ്പെടാനും സാധിച്ചിട്ടില്ല.

No comments:

Post a Comment